Thursday, September 30, 2010

എന്‍റെ ദളിത് സുഹൃത്തിന് ഒരു ഉണര്‍ത്തു പാട്ട്


ഉണരാന്‍ മറന്നതും ഒരുവേള നന്നായി,
പറയാനറയ്ക്കുന്നൊരരുതായ്മകള്‍
പതിവില്ലാക്കാഴ്ചകള്‍,
വഴിയോരക്കാഴ്ചകള്‍, പലതുണ്ട് ചൊല്ലാന്‍
ഒരുവേള,
സത്യങ്ങളുടുതുണിയില്ലാതെയവതരിക്കുമ്പോള്‍,
നീ തലതാഴ്തിയേക്കും,
നിന്‍ ഹൃദയം മുറിഞ്ഞേക്കും
ഇതു നിന്റെ മണ്ണ്,
നീ ഇവിടുന്ന് പരദേശി !
പരദേശിയായുള്ളോര്‍ പറയുന്ന കള്ളങ്ങള്‍-
പരമസത്യങ്ങള്‍ !!
വിന്ധ്യന്നുമപ്പുറം സിന്ധുതന്‍ തീരത്ത്,
ആര്യന്‍ കടന്നു പിന്നാകെ മുടിപ്പിച്ച
ദ്രാവിഡ കുലത്തില്‍ നിന്‍ ആദ്യത്തെ ജന്മം
ദൈവം - ജനിക്കാത്ത ദൈവം,
മരിക്കാത്ത ദൈവം,
ജനിച്ചിടം കണ്ടെത്തി മന്ദിരം പണിയുമ്പോള്‍
ഞാനുമിവിടന്യന്‍
നമ്മളെല്ലാവരും ഇന്നിവിടെയന്യര്‍,
നമ്മളെ പെറ്റൊരീയമ്മക്ക് പോലുമിന്നന്യതാബോധം !


സ്വന്തം കിടാങ്ങളുടെ ചെഞ്ചോര കണ്ടും,
ചുടു കണ്ണീര് കണ്ടും,
കബന്ധങ്ങള്‍ കണ്ടുമെന്നമ്മക്ക് ദുഃഖം
അമ്മ ദുഃഖിച്ചാലും
നെഞ്ച് പിളര്‍ന്നാലും
കണ്ണ് നിറയാത്തവരിന്നു ചൊല്ലുന്നതും -
വന്ദേമാതരം !!
ധര്‍മ്മത്തിന്‍ നെഞ്ചില്‍ ത്രിശൂലം ചെലുത്തീ -
യധര്‍മ്മം ചിരിക്കുന്നു.
ന്യായാസനങ്ങളില്‍ നീതിയുടെ ത്രാസുകളെ -
യാരൊക്കെയോ ചേര്‍ന്ന് കൊഞ്ഞനം കാട്ടുന്നു !
രുധിര പ്രവാഹത്തില്‍ തെരുവുകള്‍ ചുവക്കുന്നു,
ഇനിയുമുണരാതിരിക്കുന്നതോരുവേള നന്നല്ല
ഒരുവേള,
സത്യങ്ങളുടുതുണിയില്ലാതെയവതരിക്കുമ്പോള്‍,
നീ തലതാഴ്തിയേക്കും,
നിന്‍ ഹൃദയം മുറിഞ്ഞേക്കും




പിന്‍കുറി :
വംശവൃക്ഷത്തിന്റെ 'ശാഖ'കളില്‍ കുട്ടിക്കുരങ്ങായി കസര്‍ത്ത് കാണിച്ചു
അവസാനം കുറ്റബോധം തോന്നി താഴേക്കിറങ്ങിയ ദളിത് സുഹൃത്തിന്റെ
കുംബസാരകഥകള്‍ വായിച്ചു.
ഈ ഉണര്‍ത്തുപാട്ട് അവനു വേണ്ടി

No comments:

Post a Comment